നവ കേരള ബസിന്റെ ഡോറിന് തകരാറോ? സംഭവിച്ചത് എന്ത്? വിശദീകരിച്ച് മന്ത്രി
നവ കേരള ബസ് ഇന്ന് മുതലാണ് ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വീസ് ആരംഭിച്ചത്.
തിരുവനന്തപുരം: കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ കന്നി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ഗരുഡാ പ്രീമിയം ബസിന്റെ ഡോറിന് തകരാര്‍ സംഭവിച്ചെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. ബസിലെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് യാത്രക്കാരില്‍ ആരോ അബദ്ധത്തില്‍ അമര്‍ത്തിയതോടെ ഡോര്‍ മാനുവല്‍ മോഡിലേക്ക് മാറിയിരുന്നു. ഇത് റീസെറ്റ് ചെയ്യാന്‍ പരിചയ കുറവ് മൂലം ഡ്രൈവര്‍മാര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയ ശേഷം സ്വിച്ച് റീസെറ്റ് ചെയ്ത് ബസ് സര്‍വീസ് തുടരുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ബസിന് ഇതുവരെ ഡോർ സംബന്ധമായ പ്രശ്നങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഗണേഷ് കുമാര്‍ പറഞ്ഞത്: ''ഗരുഡാ പ്രീമിയം ബസ്സ്..ഈ ബസ്സിന്റെ ഡോറിന് യാതൊരു മെക്കാനിക്കല്‍ തകരാറും ഇല്ലായിരുന്നു. ബസ്സിന്റെ Door Emergency സ്വിച്ച് യാത്രക്കാര്‍ ആരോ അബദ്ധത്തില്‍ press ചെയ്തതിനാല്‍ Door Manual ആകുകയും എന്നാല്‍ ഇതില്‍ പോയ ഡ്രൈവര്‍ന്മാരുടെ പരിചയ കുറവു കാരണം ഇത് Reset ചെയ്യാതിരുന്നതും ആണ് കാരണം. SBy ചെന്ന് Switch Reset ചെയ്ത് Service തുടരുകയാണ് ഉണ്ടായത്. ഈ ബസ്സ് വന്നതു മുതല്‍ ഇതുവരെ ഡോര്‍ സംബദ്ധമായ യാതൊരു തകരാറും ഉണ്ടായിട്ടില്ല. Passenger Saftey യുടെ ഭാഗമായി അടിയന്തിര ഘട്ടത്തില്‍ മാത്രം Door Open ആക്കേണ്ട Switch ആരോ അബദ്ധത്തില്‍ Press ചെയ്തതാണ് ഈ സംഭവം ഉണ്ടാകാന്‍ കാരണം, അല്ലാതെ ബസ്സിന്റെ തകരാര്‍ അല്ല.''
ഏറെ ചര്‍ച്ചയായ നവ കേരള ബസ് ഇന്ന് മുതലാണ് ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വീസ് ആരംഭിച്ചത്. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ആധുനിക രീതിയിലുള്ള എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഫുട് ബോര്‍ഡ് ഉപയോഗിക്കുവാന്‍ കഴിയാത്തവരായ ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര് തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറുന്നതിനായി പ്രത്യേകം തയ്യാറാക്കിയ, യാത്രക്കാര്‍ക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ശുചിമുറി, വാഷ്ബേസിന് തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കിടയില്‍ വിനോദത്തിനായി ടിവിയും മ്യൂസിക് സിസ്റ്റവും, മൊബൈല്‍ ചാര്‍ജര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും സൗകര്യവും സജ്ജീകരിച്ചിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
രാവിലെ നാല് മണിക്ക് കോഴിക്കോട് നിന്ന് യാത്ര തിരിച്ച് 11.35ന് ബംഗളൂരുവില്‍ എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.30ന് ബംഗളൂരുവില്‍ നിന്ന് തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.5ന് കോഴിക്കോട് എത്തിച്ചേരും.