നാലു പതിറ്റാണ്ടായി തൃശൂര്‍ പൂരത്തിന്റെ ഭാഗം; മേള ആചാര്യൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു
കേരള സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്
തൃശൂര്‍: മേള ആചാര്യൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു. 83 വയസായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. നാലര പതിറ്റാണ്ട് തൃശൂർ പൂരത്തിന്റെ മേള അഴകായിരുന്നു കേളത്ത്. ഒന്നാമൻമാരോളം തലപ്പൊക്കമുള്ള രണ്ടാമനായിരുന്നു തൃശൂർ പൂരത്തിന് കേളത്ത് അരവിന്ദാക്ഷ മാരാർ. കിഴക്കൂട്ട് അനിയൻ മാരാർക്കൊപ്പമായാലും ഇലഞ്ഞിത്തറമേളത്തിൽ പെരുവനം കുട്ടൻമാരാർക്കൊപ്പമാ മാർക്കൊപ്പമായാലും നിലാവുദിച്ച പോലെ തെളിഞ്ഞു നിന്നിരുന്നു കേളത്ത്. ഇരുവരുടെയും വിശ്വസ്തനായ വലം കൈയായിരുന്നു കേളത്ത്.
മാക്കോത്ത് ശങ്കരൻ കുട്ടി മാരാരുടെയും കേരളത്ത് മാരാത്ത് അമ്മിണിമാരസ്യാരുടെയും മകനായി ജനിച്ച അരവിന്ദാക്ഷന്റെ ആദ്യഗുരു അച്ഛനായിരുന്നു. പന്ത്രണ്ടാം വയസിൽ അരങ്ങേറ്റം. പതിനാറാം വയസിൽ തൃശൂർ പൂരത്തിൽ മേളക്കാരനായി. പെരുവനം നടവഴിയിലും ആറാട്ടുപുഴയിലും കേളത്ത് കൊട്ടിയുറച്ചു . തിരുവമ്പാടിക്കായി ഒമ്പത് കൊല്ലവും പാറമേക്കാവിനായി രണ്ടു കാലങ്ങളിലായി 36 കൊല്ലവും കേളത്ത് മേളക്കാരനായി. എൺപതാം വയസിൽ ഇനി വയ്യ എന്ന് പറഞ്ഞ് തൃശൂര്‍ പൂരത്തിൽ നിന്ന് സ്വയം വിരമിക്കുകയായിരുന്നു.
കേരള സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ കേളത്തിനെ തേടി എത്തിയിട്ടുണ്ട്. അവിവാഹിതനായിരുന്നു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഇന്നലെയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ 9.30 ഓടെയാണ് മരം. പതിനൊന്ന് മണിക്ക് ഭൗതിക ശരീരം ഒല്ലൂരെ വീട്ടിലെത്തിച്ചപ്പോൾ അന്തിമാഭിവാദ്യമർപ്പിക്കാൻ നൂറുകണക്കിന് ആരാധകരും ശിഷ്യന്മാരുമാണ് എത്തിയത്